Follow

Subscribe

മരംവെട്ടുകാരനും ഭാഗ്യപക്ഷിയും

Folk Tales, Fairy Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു പാവം മരംവെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ ദിവസവും കാട്ടിൽ പോയി മരം വെട്ടി ഒരു കടയുടമയ്ക്ക് നൽകി അതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഉപജീവനം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ആ മരംവെട്ടുകാരൻ വിറകു ശേഖരിക്കുന്നതിനായി കഠിനമായി അധ്വാനിച്ചിരുന്നു. കാട്ടിൽ പോയി അയാൾ ദിവസവും മരം വെട്ടുന്നതും അധ്വാനിക്കുന്നതും എല്ലാം ഒരു ചെറിയ പക്ഷി കാണുന്നുണ്ടായിരുന്നു. 

ഒരു ദിവസം പതിവു പോലെ ആ മരംവെട്ടുകാരൻ കാട്ടിലേക്ക് പോയി. അവിടെ അയാൾ ഉണങ്ങിയ ഒരു മരവും അന്വേഷിച്ചു ഒരുപാട് അലഞ്ഞു. അവസാനം ഒരു മരം കണ്ടെത്തി അതിൽ നിന്നും വിറകു വെട്ടാൻ തുടങ്ങി. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മരംവെട്ടുകാരന് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അയാൾ അടുത്തു കണ്ട മരത്തിന്റെ ചുവട്ടിൽ അല്പനേരം വിശ്രമിക്കാൻ തീരുമാനിച്ചു. എന്നാൽ ക്ഷീണം കാരണം അയാൾ ഉറങ്ങിപോയി. 

അന്നും ഒരു മരത്തിന്റെ മുകളിലിരുന്ന് ആ കുഞ്ഞു പക്ഷി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. മരംവെട്ടുകാരൻ ഉറങ്ങി കഴിഞ്ഞപ്പോൾ ആ പക്ഷി അയാളുടെ അടുത്തു വന്ന് ഒരു സ്വർണമുട്ട അവിടെ വച്ചതിനു ശേഷം പറന്നു പോയി. 

ഉറങ്ങിയെഴുന്നേറ്റ മരംവെട്ടുകാരൻ തന്റെ അടുത്ത് കിടക്കുന്ന സ്വർണമുട്ട കണ്ട് അത്ഭുതപ്പെട്ടു. അയാൾ ചുറ്റും നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല. സമയവും ഒരുപാട് വൈകിയിരുന്നു. അയാൾ ഉടൻതന്നെ ആ സ്വർണമുട്ടയും എടുത്ത് അന്ന് വെട്ടിയ കുറച്ചു വിറകുമായി കാട്ടിൽ നിന്നു മടങ്ങി.

അയാൾ വിറകുമായി കടയുടമയുടെ അടുക്കലെത്തി. പതിവായി നൽകുന്നതിനേക്കാൾ വളരെ കുറച്ചു വിറകായിരുന്നു അന്ന്  മരംവെട്ടുകാരൻ അയാൾക്ക് നൽകിയത്. ഇതു കണ്ടതും കടയുടമ ചോദിച്ചു

“ഇതെന്താണ് സാധാരണ കൊണ്ടു വരുന്നതിനെക്കാൾ വിറക് കുറവാണല്ലോ? നീയിന്നു പണിയെടുക്കാതെ കാട്ടിലെ കാഴ്ചകളും കണ്ട് നടന്നോ?” 

ഇതു കേട്ടതും മരംവെട്ടുകാരൻ പറഞ്ഞു

“ഒരിക്കലുമില്ല. ഞാൻ പതിവു പോലെ തന്നെ നന്നായി വിറകു വെട്ടി.”

എന്നാൽ അയാളുടെ വാക്കുകൾ കടയുടമ പൂർണമായും വിശ്വസിക്കാതെ വന്നപ്പോൾ ആ മരംവെട്ടുകാരന് നടന്ന സംഭവങ്ങൾ കടയുടമയോട് പറയേണ്ടതായി വന്നു. അയാളിൽ നിന്നും സ്വർണമുട്ടയെ കുറിച്ചു കേട്ട കടയുടമ അത്ഭുതപെട്ടു. അപ്പോൾ അയാൾ പറഞ്ഞു

“എന്ത് സ്വർണമുട്ടയോ? അങ്ങനെയൊരു സ്വർണമുട്ട ഉണ്ടെങ്കിൽ അതെനിക്ക് കാണണം.”

ഇത് കേട്ടതും മരംവെട്ടുകാരൻ ഉടൻതന്നെ തനിക്ക് കിട്ടിയ സ്വർണമുട്ട ആ കടയുടമയ്ക്ക് കാണിച്ചു കൊടുത്തു. സ്വർണമുട്ട കണ്ട അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അയാൾ മനസ്സിൽ കരുതി

“മരംവെട്ടുകാരന് എന്തായാലും തനിക്ക് കിട്ടിയ സ്വർണമുട്ടയുടെ വില അറിയാൻ വഴിയില്ല. ഏതു വിധേനയും ഈ സ്വർണമുട്ട കൈക്കലാക്കണം.”

അതിനായി അയാൾ തന്ത്രപൂർവം മരംവെട്ടുകാരനോട് പറഞ്ഞു.

“നിന്റെ പക്കലുള്ള സ്വർണമുട്ട നീ എനിക്ക് തരികയാണെങ്കിൽ ഞാൻ ഒരു സ്വർണനാണയം നിനക്ക് തരാം.” 

സ്വർണനാണയം എന്നു കേട്ടതും തന്റെ കൈയിലുള്ള സ്വർണമുട്ടയുടെ വിലയറിയാത്ത ആ മരംവെട്ടുകാരൻ അത് കടയുടമയ്ക്ക് നൽകി. സ്വർണമുട്ട കൈയിൽ കിട്ടിയതും കടയുടമ മരംവെട്ടുകാരനോട് പറഞ്ഞു.

“നിനക്ക് കിട്ടിയ ഈ സ്വർണമുട്ടയിടുന്ന പക്ഷി ആ കാട്ടിൽ എവിടെയെങ്കിലും തന്നെയായിരിക്കും കഴിയുന്നത്. നാളെ ആ പക്ഷിയെ പിടിച്ചു കൊണ്ടു വരികയാണെങ്കിൽ ഞാൻ നിനക്ക് രണ്ടു സ്വർണനാണയങ്ങൾ തരാം.”

രണ്ടു സ്വർണനാണയങ്ങൾ എന്നു കേട്ടതും  അത്യാഗ്രഹിയായി തീർന്ന മരംവെട്ടുകാരൻ 

“തീർച്ചയായും ഞാൻ ആ പക്ഷിയെ നാളെ ഏതു വിധേനയും കൊണ്ടു വരുന്നതായിരിക്കും.”

എന്ന് കടയുടമയ്ക്ക് വാക്കു കൊടുത്തു. അതിനു ശേഷം മരംവെട്ടുകാരൻ തന്റെ വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ആ മരംവെട്ടുകാരൻ വിറക് വെട്ടുന്നതിനായി കാട്ടിലേക്ക് പോയി. യാത്രയിൽ മുഴുവൻ അയാളുടെ മനസ്സിൽ പക്ഷിയെ പിടിച്ചു കൊടുത്താൽ കിട്ടാൻ പോകുന്ന രണ്ട് സ്വർണനാണയങ്ങൾ മാത്രമായിരുന്നു. അതിനായി അയാൾ തലേ ദിവസം വിറക് വെട്ടിയ മരത്തിനടുത്തേക്ക് തന്നെ പോയി. കുറച്ചു നേരം വിറക് വെട്ടിയതിനു ശേഷം അയാൾ ക്ഷീണിച്ചതു പോലെ മരത്തിൽ ചാരി ഉറക്കം നടിച്ചിരുന്നു. 

അയാൾ ഉറങ്ങിയെന്ന് കരുതി അന്നും ആ പക്ഷി പതുക്കെ അയാളുടെ അടുത്ത് വന്നു. ഉടൻതന്നെ മരംവെട്ടുകാരൻ ആ പക്ഷിയെ കൈയോടെ പിടികൂടി. അപ്പോൾ ആ പക്ഷി ചോദിച്ചു

“എന്തിനാണ് എന്നെ നിങ്ങൾ പിടിച്ചത് ? ഞാൻ നിന്നെ സഹായിക്കാൻ ശ്രമിച്ചതല്ലേ.”

ഇതു കേട്ടതും മരംവെട്ടുകാരൻ ആ പക്ഷിയോട് പറഞ്ഞു.

“ഇന്നലെ നീ തന്ന മുട്ട കടയുടമയ്ക്ക് നൽകിയപ്പോൾ അയാൾ എനിക്ക് ഒരു സ്വർണനാണയം തന്നു. ഇന്ന് നിന്നെ പിടിച്ചു കൊടുക്കുകയാണെങ്കിൽ രണ്ട് സ്വർണനാണയം തരാമെന്നു പറഞ്ഞിട്ടുണ്ട്. അതിനു വേണ്ടിയാണ് ഞാൻ നിന്നെ പിടിച്ചത്.”

ഇതു കേട്ടപ്പോൾ പക്ഷി പറഞ്ഞു

“അല്ലയോ മരംവെട്ടുകാരാ, നീയെന്തൊരു വിഡ്ഢിയാണ്. ഞാൻ തന്ന ഒരു സ്വർണമുട്ട എത്രയോ സ്വർണ നാണയങ്ങളെക്കാളും വിലപിടിച്ചതാണ്. നിന്റെ കഷ്ടപ്പാട് കണ്ടിട്ടാണ് ഞാൻ നിന്നെ സഹായിക്കാൻ ശ്രമിച്ചത്. പക്ഷേ എന്നിട്ടും നീ എന്നെ രണ്ട്  സ്വർണനാണയങ്ങൾക്ക് വിൽക്കാൻ നോക്കുന്നോ?”

പക്ഷി പറഞ്ഞതു കേട്ടപ്പോൾ മരംവെട്ടുകാരനു വല്ലാത്ത വിഷമമായി. അയാൾ ആ പക്ഷിയെ പോകാൻ അനുവദിച്ചു. അപ്പോൾ ആ പക്ഷി പറഞ്ഞു

“ഞാൻ ഒരു സാധാരണ പക്ഷിയല്ല. മനുഷ്യർക്ക് നന്മ ചെയ്യുകയും  അവർക്ക് ഭാഗ്യം കൊടുക്കുകയും ചെയ്യുന്ന  ഭാഗ്യപക്ഷിയാണ്. ഞങ്ങൾ മനുഷ്യരെ അവരുടെ കഷ്ടപ്പാടിൽ നിന്നും സഹായിക്കും. എന്നാൽ മനുഷ്യർ ഒരിക്കലും ഞങ്ങളെ സ്പർശിക്കാൻ പാടില്ല. ആരെങ്കിലും സ്പർശിക്കുകയാണെങ്കിൽ ഞങ്ങൾക്ക് ജീവൻ നഷ്ടമാകും. അതുകൊണ്ടു തന്നെ എനിക്കിനി ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല.”

പക്ഷിയുടെ വാക്കുകൾ കേട്ട മരംവെട്ടുകാരൻ ദുഃഖത്തോടെ അപേക്ഷിച്ചു.

“അല്ലയോ ഭാഗ്യപക്ഷി, ഞാൻ അറിവില്ലാതെ  ചെയ്ത തെറ്റിന് എന്നോട് ക്ഷമിക്കണം. എനിക്ക് നിന്റെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും ഉപായം ഉണ്ടെങ്കിൽ പറഞ്ഞു തരണം.”

മരംവെട്ടുകാരന്റെ ദുഃഖം കണ്ടപ്പോൾ ആ പക്ഷി പറഞ്ഞു.

“ഒരു ഉപായം ഉണ്ട്. ഞാൻ മരിച്ചു കഴിയുമ്പോൾ നിങ്ങളെന്റെ ഒരു തൂവലെടുത്ത് തീയ്ക്ക് അഭിമുഖമായി കാണിക്കണം. അപ്പോൾ നിങ്ങൾക്ക് എന്റെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞു വരും. എന്നിട്ട് ആ തൂവലുമായി വീട്ടിലെത്തി അച്ഛൻ പക്ഷിയോട്  നടന്ന കാര്യങ്ങൾ പറയണം. തീർച്ചയായും അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ കഴിയും.”

ഇതും പറഞ്ഞ് ആ പക്ഷി ബോധരഹിതനായി നിലത്തു വീണു. ഉടൻതന്നെ ആ മരംവെട്ടുകാരൻ പക്ഷിയുടെ ഒരു തൂവലെടുത്തു തീയ്ക്ക് അഭിമുഖമായി കാണിച്ചു. പക്ഷി പറഞ്ഞതു പോലെ തന്നെ ആ മരംവെട്ടുകാരന്റെ മുമ്പിൽ ഒരു വഴി തെളിഞ്ഞു വന്നു. അയാൾ തൂവലുമായി ആ വഴി സഞ്ചരിച്ച് പക്ഷിയുടെ വീട്ടിലെത്തിച്ചേർന്നു. മരംവെട്ടുകാരനെ കണ്ടതും അച്ഛൻ പക്ഷി സംശയത്തോടെ അയാളെ നോക്കി. എന്നിട്ട് ചോദിച്ചു.

“എങ്ങനെയാണ് ഒരു മനുഷ്യൻ ഇവിടെ എത്തിച്ചേർന്നത്? നിങ്ങളെന്തിനാണ് ഇവിടെ വന്നത്? ആരാണ് നിങ്ങൾക്കീ വഴി കാണിച്ചു തന്നത്?”

അച്ഛൻ പക്ഷിയുടെ ചോദ്യങ്ങൾ കേട്ട മരംവെട്ടുകാരൻ തന്നെ സഹായിക്കാൻ ശ്രമിച്ച ഭാഗ്യപക്ഷിക്ക് താൻ കാരണം മരണം നേരിടേണ്ടി വന്ന കാര്യം വിഷമത്തോടെ പറഞ്ഞു. 

ഇതുകേട്ട അച്ഛൻ പക്ഷി ഒരു നിമിഷം പോലും പാഴാക്കാതെ മരംവെട്ടുകാരന്റെ കൈയിൽ നിന്നും പക്ഷിയുടെ തൂവൽ വാങ്ങി താഴെവച്ചു. എന്നിട്ട് അതിനു ചുറ്റും പത്ത് പ്രാവശ്യം വലംവച്ചു. തുടർന്ന് അച്ഛൻ പക്ഷി ആ തൂവലിൽ സ്പർശിച്ചതും കുഞ്ഞു പക്ഷിയുടെ ജീവനില്ലാത്ത ശരീരം അവിടെ പ്രത്യക്ഷമായി. ഉടൻതന്നെ അമ്മപക്ഷിയും സഹോദരി പക്ഷിയും കൂടെ കുറേ ഇലകൾ കൊണ്ടു വന്ന് കുഞ്ഞു പക്ഷിയുടെ ദേഹത്ത് വച്ചു. എന്നിട്ടവർ അതിനു ചുറ്റും നിന്ന് പ്രാർത്ഥിച്ചു. 

നിമിഷങ്ങൾക്കകം കുഞ്ഞു പക്ഷിക്ക് തന്റെ ജീവൻ തിരിച്ചു കിട്ടി. അവൻ പതുക്കെ തന്റെ കണ്ണുകൾ തുറന്നു. ഇതു കണ്ട മരംവെട്ടുകാരൻ സന്തോഷത്തോടെ തുള്ളിച്ചാടി. അവൻ ഉറക്കെ പറഞ്ഞു. 

“എനിക്കെന്റെ  ഭാഗ്യപക്ഷിയെ തിരികെ കിട്ടി. എനിക്കെന്റെ ഭാഗ്യപക്ഷിയെ തിരികെ കിട്ടി.”

ഇതു കണ്ടതും കുഞ്ഞുപക്ഷി പറഞ്ഞു

“ഞങ്ങൾ ഭാഗ്യപക്ഷികൾ ഭാഗ്യം പ്രത്യക്ഷമാവുന്നതു പോലെ പെട്ടെന്ന് വരികയും അതുപോലെ തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. അതുകൊണ്ടാണ് ഞങ്ങളെ  ഭാഗ്യപക്ഷികൾ എന്നു വിളിക്കുന്നത്. ഞങ്ങൾ ഒരിക്കലും അത്യാഗ്രഹിയായവരുടെ കൂടെ നിൽക്കുകയില്ല. അതുകൊണ്ട് നമുക്കിപ്പോൾ പിരിയുക തന്നെ വേണം.”

ഇതുകേട്ട മരംവെട്ടുകാരൻ

“എന്റെ അത്യാഗ്രഹവും അജ്ഞതയും കാരണം കൈയിൽ വന്ന ഭാഗ്യത്തെ എനിക്കു നഷ്ടമായി.” 

എന്നും പറഞ്ഞു കരയാൻ തുടങ്ങി. 

മരംവെട്ടുകാരന്റെ ദുഃഖം കണ്ട ഭാഗ്യപക്ഷി പറഞ്ഞു.

“വിഷമിക്കേണ്ട തീർച്ചയായും ഞാൻ വീണ്ടും ഒരിക്കൽ നിന്നെ കാണാൻ വരുന്നതായിരിക്കും. പക്ഷേ അതിനു വേണ്ടി നീ കാത്തിരിക്കേണ്ടിവരും.”

ഇതും പറഞ്ഞു ആ കുഞ്ഞു പക്ഷി തന്റെ കുടുംബത്തോടൊപ്പം അവിടെ നിന്നും പറന്നകന്നു. 

മരംവെട്ടുകാരൻ തന്റെ കൈയിൽ വന്ന ഭാഗ്യം നഷ്ടമായതും ആലോചിച്ച് വളരെയധികം ദുഃഖിച്ചു. എന്നാൽ എന്നെങ്കിലും ഒരിക്കൽ ഭാഗ്യപക്ഷിയെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അയാൾ തന്റെ വീട്ടിലേക്ക് മടങ്ങി.

മരംവെട്ടുകാരനും ഭാഗ്യപക്ഷിയും കഥ കേൾക്കാം

Read More Stories for Kids In Malayalam

English Summary: The Woodcutter And The Lucky Bird, folk tale stories in Malayalam, folk tale stories for children

Leave a Comment

8 Comments on മരംവെട്ടുകാരനും ഭാഗ്യപക്ഷിയും

  1. Very nice story. It is fabulous. At first l like to read only English but after I saw about story Malayalam I love reading Malayalam tooo. Thank you very much for this wonderful experience.😊☺️☺️😍

    മറുപടി
  2. ഇന്നലെകളുടെ മധുരതരമായ ഓർമ്മകളിലൂടെ ഇന്നിലേക്ക് കടക്കുന്ന നമുക്ക് പുതുമായർന്ന ഇത്തരത്തിലുള്ള കഥകൾ വളരെ പ്രയോജനകരമാണ്…. ലളിതമായ ശൈലിയിൽ എഴുതിരിക്കുന്ന വരികൾ വളരെ മനോഹരമായിട്ടാണ് ആസ്വദിച്ച് വായിക്കുന്നത്. ഇനിയും ഇത് പോലുള്ള ധാരാളം കഥകൾ പ്രതീക്ഷിക്കുന്നു.

    മറുപടി
    • Thank You Priya 🙂, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. കൂടുതൽ കഥകൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉടൻതന്നെ പബ്ലിഷ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      മറുപടി