പണ്ട് അക്ബർ ചക്രവർത്തി രാജ്യം ഭരിക്കുന്ന കാലം. ഒരിക്കൽ രാജ്യത്ത് കടുത്ത ശൈത്യകാലം വന്നു. നല്ല തണുപ്പും കടുത്ത മഞ്ഞുവീഴ്ചയും കാരണം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ നല്ല തണുപ്പുള്ള ഒരു ദിവസം വൈകുന്നേരം അക്ബറും ബീർബലും കൂടി നടക്കാനിറങ്ങി. നടന്നു നടന്നവർ ഒരു തടാകത്തിൻ്റെ അരികിലെത്തി. സംസാരത്തിനിടയിൽ അക്ബർ തന്റെ കൈകൊണ്ട് തടാകത്തിലെ വെള്ളത്തിൽ ഒന്നു തൊട്ടു. വെള്ളത്തിലെ തണുപ്പു കാരണം അക്ബർ ഉടൻതന്നെ തൻ്റെ കൈ പിൻവലിച്ചു. എന്നിട്ട് ബീർബലിനോട് പറഞ്ഞു
“എന്തൊരു തണുപ്പാണ് ഈ വെള്ളത്തിന്. ഇത്രയും തണുപ്പത്ത് ആർക്കും തന്നെ ഈ തടാകത്തിലെ വെള്ളത്തിൽ ഇറങ്ങാൻ കഴിയുമെന്നു എനിക്ക് തോന്നുന്നില്ല.”
എന്നാൽ ബീർബലിന് രാജാവ് പറഞ്ഞതു അംഗീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം രാജാവിനോട് ഇപ്രകാരം പറഞ്ഞു
“അങ്ങനെയല്ല ചക്രവർത്തി ഈ തണുപ്പിനെ അതിജീവിച്ചു ധാരാളം പേർ കുളിക്കാനും വെള്ളമെടുക്കാനുമായും തടാകത്തിൽ ദിവസവും ഇറങ്ങാറുണ്ട്.”
എന്നാൽ ബീർബലിൻെറ വാക്കുകൾ രാജാവിന് അത്രത്തോളം രസിച്ചില്ല. അദ്ദേഹം ഒരുനിമിഷം ചിന്തിച്ചു. എന്നിട്ടു ബീർബലിനോടായി ഇപ്രകാരം പറഞ്ഞു
“അങ്ങനെയാണെങ്കിൽ ഈ തണുപ്പിനെ അതിജീവിച്ച് ഈ തടാകത്തിൽ ഒരു രാത്രി മുഴുവൻ നിൽക്കാൻ കഴിയുന്നവരും ഉണ്ടായിരിക്കണം അല്ലേ ബീർബൽ? അങ്ങനെ ഒരാൾ ഒരു രാത്രി മുഴുവൻ ഈ തടാകത്തിൽ നിൽക്കുകയാണെങ്കിൽ അയാൾക്ക് ഞാൻ തീർച്ചയായും ആയിരം സ്വർണനാണയം സമ്മാനമായി നൽകുന്നതായിരിക്കും.”
രാജാവ് തന്നെ പരിഹസിക്കുകയാണെന്നു മനസിലാക്കിയ ബീർബൽ മറുപടി ഒന്നും പറഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷം അക്ബറും ബീർബലും കൂടി കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബീർബൽ ഒരു രാത്രി മുഴുവൻ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിൽ നിൽക്കുന്നതിനു വേണ്ടി ഒരാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ അതിനു തയ്യാറായ ഒരാളെ അദ്ദേഹം കണ്ടെത്തി. അയാൾ വളരെയധികം ദരിദ്രനായിരുന്നു. അതുകൊണ്ടുതന്നെ ആയിരം സ്വർണനാണയം എന്ന് കേട്ടപ്പോൾ എന്തു ത്യാഗം സഹിക്കാനും അയാൾ തയ്യാറായി. അങ്ങനെ അയാൾ ബീർബലിനോടൊപ്പം കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
കൊട്ടാരത്തിലെത്തിയ അയാൾ രാജാവിനോടിപ്രകാരം പറഞ്ഞു.
” അല്ലയോ പ്രഭു, ഞാൻ ഒരു രാത്രി മുഴുവൻ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിൽ നിൽക്കുവാൻ തയ്യാറാണ്. അതിനായി അങ്ങയുടെ അനുവാദം ചോദിക്കാനാണ് എത്തിയത്.”
ഇതുകേട്ട രാജാവ് ആശ്ചര്യപ്പെട്ടു. എന്നാലും അയാൾക്ക് തടാകത്തിൽ ഒരു രാത്രി മുഴുവൻ നിൽക്കാൻ അനുവാദം നൽകി. മാത്രമല്ല രണ്ടു കാവൽക്കാരെ തടാകത്തിൽ അയാളെ നിരീക്ഷിക്കാനും ഏർപ്പാടാക്കി. തനിക്കു സമ്മാനമായി കിട്ടുന്ന സ്വർണനാണയങ്ങളും അതുകൊണ്ട് തന്റെ ദാരിദ്യം പൂർണമായും മാറ്റാം എന്ന പ്രതീക്ഷയായിരുന്നു ദരിദ്രനായ അയാളുടെ മനസ്സിൽ. അതുകൊണ്ടുതന്നെ ആ തടാകത്തിലെ കൊടും തണുപ്പുള്ള വെള്ളത്തിൽ വളരെയധികം കഷ്ടപ്പെട്ട് അയ്യാൾ ഒരു രാത്രി മുഴുവൻ പിടിച്ചുനിന്നു.
അടുത്ത ദിവസം രാവിലെ തന്നെ അയാൾ സന്തോഷത്തോടെ രാജാവിനെ കാണാനായി കൊട്ടാരത്തിലെത്തി. രാജാവിനെ കണ്ടതും അയാൾ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു.
“അല്ലയോ പ്രഭു, ഞാൻ ഇന്നലെ രാത്രി മുഴുവൻ ആ തണുത്തുറഞ്ഞ തടാകത്തിൽ തന്നെനിന്നു.”
ഇതുകേട്ട രാജാവിന് അത്ഭുതമായി. അദ്ദേഹം ഉടൻതന്നെ കാവൽ നിന്ന ഭടന്മാരെ വിളിച്ചു വരുത്തി. ഇദ്ദേഹം രാത്രി മുഴുവൻ തടാകത്തിൽ നിന്നു എന്ന് ഉറപ്പു വരുത്തി. അതിനു ശേഷം അയാളോട് ചോദിച്ചു
“നിങ്ങൾക്ക് എങ്ങനെയാണ് ഈ തണുപ്പിനെ അതിജീവിച്ച് ആ തടാകത്തിൽ രാത്രി മുഴുവൻ നിൽക്കാൻ കഴിഞ്ഞത്?”
രാജാവിൻ്റെ ചോദ്യം കേട്ടതും ആ ദരിദ്രനായ മനുഷ്യൻ പറഞ്ഞു
“തടാകത്തിനു വളരെ അകലെയായി ഞാനൊരു വീട് കണ്ടു. ആ വീട്ടിൽ രാത്രി മുഴുവൻ ഒരു വിളക്കു കത്തുന്നുണ്ടായിരുന്നു. ഞാൻ ആ വിളക്കിൻ്റെ പ്രകാശവും നോക്കിയാണ് തടാകത്തിൽ നിന്നത്.”
ഇതുകേട്ടതും രാജാവ് ഒരു നിമിഷം ചിന്തിച്ചു. എന്നിട്ടു അയാളോട് ഇപ്രകാരം പറഞ്ഞു
” അപ്പോൾ ആ വിളക്കിൻ്റെ ചൂടു കൊണ്ടാണ് നിങ്ങൾ രാത്രി മുഴുവൻ തടാകത്തിൽ നിന്നത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സമ്മാനം നൽകുവാനാകില്ല.”
ദരിദ്രനായ ആ മനുഷ്യന് രാജാവ് പറഞ്ഞതു കേട്ട് വളരെയധികം ദുഃഖമായി. അയാൾ വിഷമത്തോടെ ബീർബലിനെ ചെന്നു കണ്ടു കാര്യം പറഞ്ഞു. സംഭവിച്ചതെല്ലാം അറിഞ്ഞ ബീർബൽ
“തീർച്ചയായും നിങ്ങൾക്ക് അവകാശപ്പെട്ട സമ്മാനം ഞാൻ വാങ്ങി നൽകും.”
എന്നു അയാളെ സമാധാനിപ്പിച്ചു അയച്ചു. എന്നിട്ടു എത്രയും വേഗം ഇതിനൊരു പരിഹാരം കാണാൻ തന്നെ ബീർബൽ തീരുമാനിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം അന്നും അടുത്ത ദിവസങ്ങളിലും സഭയിലേക്ക് പോയില്ല. ബീർബലിനെ സഭയിൽ കാണാതായപ്പോൾ അക്ബർ അദ്ദേഹത്തിനെ തിരക്കി ഭടന്മാരെ അയച്ചു. തന്റെ വീട്ടിലെത്തിയ ഭടന്മാരോട് ബീർബൽ പറഞ്ഞു
“ഞാനൊരു കിച്ചടി ഉണ്ടാക്കുകയാണ്. അതുണ്ടാക്കി കഴിഞ്ഞാലുടൻ സഭയിൽ എത്താം എന്നു രാജാവിനോട് പറയൂ.”
എന്നാൽ അടുത്ത ദിവസങ്ങളിലും ബീർബൽ സഭയിലേക്ക് പോയില്ല. ഇതുകണ്ട് സംശയം തോന്നിയ രാജാവ് ബീർബലിനെ അന്വേഷിച്ചു അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. അവിടെ എത്തിയ രാജാവ് ബീർബലിനോട് സഭയിൽ വരാതിരുന്നതിനുള്ള കാരണം അന്വേഷിച്ചു.
ഉടൻതന്നെ ബീർബൽ രാജാവിനോട് പറഞ്ഞു
“അല്ലയോ പ്രഭു, ഞാനൊരു കിച്ചടി ഉണ്ടാക്കുകയായിരുന്നു. അതുണ്ടാക്കി കഴിഞ്ഞു സഭയിലേക്ക് വരാം എന്ന് കരുതി. പക്ഷേ കിച്ചടി ഇതുവരെയും തയ്യാറായില്ല. അതുകൊണ്ടാണ് ഞാൻ സഭയിലേക്ക് വരാത്തത്.”
ഇതു കേട്ട രാജാവ് അതിശയത്തോടെ ചോദിച്ചു
” അതെന്ത് കിച്ചടിയാണ് നിങ്ങൾ ഉണ്ടാക്കുന്നത്? അതിന് ഇത്രയും ദിവസം എടുക്കുന്നത് എന്തിനാണ്?”
ഇതും പറഞ്ഞ് രാജാവ് ബീർബൽ ഉണ്ടാക്കുന്ന കിച്ചടി കാണുവാനായി പോയി. അവിടെ എത്തിയ രാജാവ് ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു.
ബീർബൽ ചെറുതായി തീയുണ്ടാക്കി അതിന് ഒരുപാട് മുകളിലായി കിച്ചടി ഉണ്ടാക്കുന്നതിനായി ഒരു കലം തൂക്കിയിട്ടിരിക്കുന്നു. ഇതുകണ്ട രാജവ് ചോദിച്ചു
“ഇതെന്താണ്? ഇത്രയും ചെറിയ ചൂടിൽ ഇത്രയും അകലത്തിലുള്ള പാത്രത്തിൽ എങ്ങനെയാണ് ഈ കിച്ചടി പാകം ചെയ്യാൻ കഴിയുന്നത്?”
പുഞ്ചിരിച്ചുകൊണ്ട് ബീർബൽ മറുപടി പറഞ്ഞു
“തടാകത്തിനു വളരെ അകലെയുള്ള ഒരു വിളക്കിൻ്റെ ചൂട് കൊണ്ട് തണുത്തുറഞ്ഞ തടാകത്തിൽ ഒരു രാത്രി മുഴുവൻ ഒരാൾക്ക് നിൽക്കാൻ കഴിയുമെങ്കിൽ തീർച്ചയായും ഈ തീയുടെ ചൂടുകൊണ്ട് കിച്ചടിയും ഉണ്ടാക്കാം.”
ഇതുകേട്ട രാജാവിന് കാര്യം മനസിലായി. അദ്ദേഹത്തിന് തൻ്റെ തെറ്റ് ബോധ്യമായി. അദ്ദേഹം ഉടൻതന്നെ ആ ദരിദ്രനായ മനുഷ്യനെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുകയും അയാൾക്ക് അർഹതപ്പെട്ട ആയിരം സ്വർണനാണയം സമ്മാനമായി നൽകുകയും ചെയ്തു.
Liked Birbal’s Khichadi Story In Malayalam? Read More
English Summary: Birbal’s Khichadi story in Malayalam, Birbal and Akbar’s story
Super interesting stories
Nice 👌👌👌👌
Thank you 😊
Nice👌👌👌
Thank you 😊